2010, ജൂലൈ 4, ഞായറാഴ്‌ച

പെരുമഴക്കാലം

തുള്ളിക്കൊരു കുടം പെയ്യുന്നൂ പേമാരി
ഉള്ളം കുളിര്‍ക്കുന്ന പെരുമഴക്കാലമായ്
കരിമുകില്‍കൂട്ടങ്ങള്‍ മേയുന്ന മാനത്ത്
വരുന്നില്ല പകലോന്‍ വിരുന്നിനു പോലും.!
കൂലം കുത്തിയൊഴുകുന്നയാറ്റിലെ-
യോളങ്ങള്‍ സംഹാര നൃത്തമാടുന്നുവോ.?
മാനത്തു കണ്ണികള്‍ നീന്തിത്തുടിക്കുന്ന
തോട്ടിന്‍ കരയിലെ കൈതോല മറപറ്റി
ഇണ ചേരാനവസരം പാര്‍ക്കും കുളക്കോഴി
നാണത്താല്‍ കുറുകുമീയീറന്‍ സന്ധ്യയില്‍
മലവെള്ളപ്പാച്ചലില്‍ വയലെല്ലാം പുഴയായി
മഴയുടെ ദ്രുതതാളം ദൂരത്ത്‌ കേള്‍ക്കയായ്...
ചേമ്പിലക്കുട ചൂടി കരുമാടിക്കുട്ടന്മാര്‍
ആര്‍ത്തു തിമര്‍ക്കുന്നിതാഹ്ലാദ ചിത്തരായ്
മഴപോലെ മഴയല്ലാതെന്തുണ്ടീ ഭൂമിയില്‍..?
അഴകിന്റെ നൂലുകളിഴചേര്‍ക്കും കാഴ്ചകള്‍
കരളും കിനാവും തണുക്കുന്നു അകലെയായ്
വിരഹഗാനത്തിന്റെയീരടി കേള്‍ക്കയായ്...
പെരുമഴക്കാലത്തിലൊന്നിച്ചു ചേരുവാന്‍
വരുമെന്റെ പ്രേയസിയിന്നെങ്കിലും വരും...
തോരാത്ത മഴപോലെന്‍ കാത്തിരിപ്പും നീളും
തീരാത്തതാണെന്റെ മോഹങ്ങളൊക്കയും..!
മഴ മാറി മാനം തെളിഞ്ഞിടും നേരത്ത്
അഴകേറും പൂക്കാലം വര്‍ണ്ണമഴ പെയ്യിക്കും..!
കിളികളും പൂക്കളും ശലഭങ്ങളും ചേര്‍ന്ന്
പുളകം വിതയ്ക്കുന്ന കാലം വരും...
മഴനൂലിഴകളാല്‍ സ്വപ്‌നങ്ങള്‍ നെയ്തൊരീ
പുഴയുടെ തീരത്തിലേകനായ് നില്‍ക്കവേ,
പെരുമഴക്കാലത്തിന്നോര്‍മ്മകളോരോന്നായ്
ഒരുവട്ടം കൂടിയന്നൂളിയിട്ടെത്തിടും...