2011, ജൂലൈ 22, വെള്ളിയാഴ്‌ച

യമുന മൂകമായൊഴുകുന്നു..!



കണ്ണുനീര്‍ പൊഴിക്കട്ടെയാര്‍ഷഭാരതത്തിന്റെ
മണ്ണിലെ പ്രഭാനാളമസ്തമിച്ചതിനാലെ..!
അടിമത്തത്തിന്നൂക്കന്‍ ചങ്ങല പൊട്ടിച്ചീടാന്‍
അടരാടിയുള്ളോരാദിവ്യനാം മഹാത്മജി
കേവലമൊരു മതഭ്രാന്തന്റെ കൈത്തോക്കിന്
ജീവനെ സമര്‍പ്പിച്ചിട്ടാത്മനിര്‍വൃതി നേടി..!
അന്നൊരു സായാഹ്നത്തില്‍ യമുനാതീരത്തിലെ
ചെന്നിറം ചിന്നീടുന്ന പഞ്ചാരമണല്‍തിട്ടില്‍
പ്രാര്‍ത്ഥനയ്ക്കായി വന്നുനില്‍ക്കുന്നു മഹാത്മജി
പ്രാര്‍ത്ഥനയാരംഭിച്ചു രാമരാമനാമോച്ചാരണം...
തെല്ലിളം നിമിഷങ്ങള്‍ കടന്നുപോയി മണ്ണിന്‍
മല്ലിക ഞെട്ടറ്റതാ വീഴുന്നു മണല്‍തിട്ടില്‍..!
നൂറ്റാണ്ടുകള്‍ താണ്ടിക്കടന്ന നാടിന്‍ ജീവന്‍
അറ്റുപോയ് മതഭ്രാന്തിന്‍ വെടിയുണ്ടകളാലെ.!
യമുനാ തീരത്തിലെ പുല്‍ക്കൊടി വിറയ്ക്കുന്നൂ
ക്ഷമയറ്റതാം മഹാപാതകമോര്‍മ്മിക്കവേ...
മൂകമായൊഴുകുന്നു യമുനാനദിയിന്നും
ശോകദം ജനുവരി മുപ്പതിന്‍ കഥയുമായ്‌...
(ബാലപംക്തി-മാതൃഭൂമി ആഴ്ചപ്പതിപ്പ്
1961 ഫിബ്രവരി 11 ന്റെ ലക്കത്തില്‍ നിന്ന്)

2011, ജൂലൈ 21, വ്യാഴാഴ്‌ച

വീണപൂവേ,നിന്നെയോര്‍ത്ത്...



നീലവാനം കാര്‍മുകിലാല്‍ കണ്ണുകള്‍ മറച്ചു
മാമരങ്ങള്‍ മഞ്ഞുതുള്ളികണ്ണുനീര്‍ പൊഴിച്ചു..!
പൊന്‍കിനാക്കള്‍ കണ്ടിരുന്ന കണ്ണുകള്‍ കലങ്ങി
മുഗ്ദഗാനമാലപിച്ച രാക്കിളി മയങ്ങി...
മാനസത്തില്‍ പൂത്തിരുന്ന പൂക്കളാകെ വാടി
പാതിരാവിലന്നു ഞാനെന്‍ ശോകഗീതം പാടി..!
ഭാവനതന്‍ കൊച്ചുതേരില്‍ വന്നൊരാകിനാക്കള്‍
ഭാവിയില്‍ വിരിഞ്ഞിടാനായ് വെമ്പിയോരാപൂക്കള്‍
മണ്ണില് മണ്ണായ് മറഞ്ഞു മാനസം കരഞ്ഞു
കൈത്തിരി കത്തിച്ചോരാപ്രതീക്ഷകള്‍ കരിഞ്ഞു
എന്തിനായ് വിരിഞ്ഞു?പൂവേ,വാടുവാനായ് മാത്രം
എന്മനസ്സില്‍ നീവരച്ചു വേദനതന്‍ ചിത്രം..!
പൂര്‍ണ്ണചന്ദ്രന്‍ വാനിടത്തില്‍ ചന്ദ്രിക പൂശുമ്പോള്‍
താരകങ്ങള്‍ നീലവാനില്‍ നൃത്തമാടീടുമ്പോള്‍
മാമരത്തില്‍ രാക്കിളികള്‍ പാടിരസിക്കുമ്പോള്‍
കൊച്ചുതെന്നല്‍ മാമരത്തെ തൊട്ടുതലോടുമ്പോള്‍
വീണപൂവേ,നിന്നെയോര്‍ത്ത് മാനസം കരയും
ഹൃത്തിലാകെ ശോകമാം സ്മരണകള്‍ നിറയും..!
(ദേശമിത്രം ആഴ്ചപതിപ്പ് 1960 )

2011, ജൂലൈ 20, ബുധനാഴ്‌ച

അന്വേഷണം



മാനത്ത് രാത്രിയില്‍ കണ്‍മിഴിച്ചീടുന്നോ-
രെന്നോമല്‍ താരകപെണ്ണേ,
രാവിന്റെ മാറത്ത് പാരുറങ്ങീടുമ്പോള്‍
എന്തെ നീ,സ്വപ്നം കാണുന്നൂ..?
നിന്നിണത്താരകം എങ്ങോട്ട് പോയെന്ന്
നോക്കിയിരിക്കുകയാണോ..?
അല്ലാതെയെന്തേ നീ, പാതിരാനേരത്ത്
താഴോട്ടു നോക്കിയിരിപ്പൂ..?
നാണിച്ചിട്ടാണോ നീ വൃക്ഷത്തലപ്പാവി-
ന്നുള്ളിലൂടെത്തിനോക്കുന്നൂ..?
അമ്പിളിപെണ്ണിന്റെ ചുറ്റുമായ്‌ നിന്ന് നീ,
നൃത്തം ചവിട്ടുകയാണോ..?
രാക്കുയിലിന്‍ രാഗഗീതങ്ങള്‍ കേട്ടു നീ,
താളം പിടിക്കുകയാണോ..?
താമരപൊയ്കയില്‍ കണ്ണാടി നോക്കി നീ,
കാവ്യം കുറിക്കുകയാണോ..?
ചൊല്ലുക താരക പെണ്ണേ,നീയെന്താണ്
നിദ്രാവിഹീനയായ് നില്‍പ്പൂ..?
(ദേശമിത്രം-ആഴ്ചപതിപ്പ് 1960 )

2011, ജൂലൈ 19, ചൊവ്വാഴ്ച

വെല്‍വൂതാക..!



സഹ്യനാല്‍ കന്മതില്‍ കെട്ടിയുള്ള
കേരളഭൂവേ,നീ വെല്‍വൂതാക..!
പശ്ചിമസിന്ധുവിന്‍ കൊച്ചലകള്‍
ഓമനച്ചീടുന്ന കേരളമേ,
കല്‍പ്പക വൃക്ഷങ്ങള്‍ തിങ്ങിവിങ്ങി
നൃത്തം ചെയ്തീടുന്ന മാതൃഭൂവേ,
പച്ചപ്പുതപ്പ് പുതച്ചിടുന്ന
പുഞ്ചവയലുകള്‍ എന്തു ചന്തം.!!
കൊച്ചരയന്നങ്ങള്‍ ആഞ്ഞുനീന്തും
കൈത്തോട് കൌതുകകാഴ്ചയല്ലോ...
താമരപ്പൂക്കള്‍ വിരിഞ്ഞു നില്‍ക്കും
കൊച്ചു തടാകങ്ങള്‍ എത്ര മെച്ചം...
വള്ളിക്കുടിലുകള്‍ തോറുമായി
പാറും ശലഭങ്ങള്‍ എന്തു ചന്തം..!
വൃക്ഷങ്ങള്‍ ചൂഴുന്ന കുന്നുകളും
നീര്‍ച്ചാല്‍ ഒഴുകുന്ന താഴ്വരയും
തിങ്ങിവിങ്ങീടുന്ന കേരളമേ,
എങ്ങിനീ ദാരിദ്ര്യം വന്നുകൂടി..?
ചന്തത്തിലുള്ളതാം കാഴ്ച പക്ഷെ
എന്താവാം പഞ്ഞവും പട്ടിണിയും..?
(ദേശമിത്രം വാരിക 1959 )

2011, ജൂലൈ 18, തിങ്കളാഴ്‌ച

യക്ഷിരാജ്ഞി



നീലവിഹായസ്സില്‍ പണ്ടൊരിക്കല്‍
യക്ഷികള്‍തന്‍രാജ്ഞി വാണിരുന്നു
നീലനയനങ്ങളുജ്ജ്വലങ്ങള്‍
ചേലവകേശം മനോജ്ഞാമല്ലോ...
ചിത്രവര്‍ണോജ്ജ്വലമായി രണ്ട്
പത്രവും ഉണ്ടവള്‍ക്കെന്തു ചന്തം...
ജാലവിദ്യകള്‍തന്‍ശക്തിയുള്ള
മിന്നുന്ന കൊച്ചു വടിയുമായി
നല്ലൊരു രാത്രിയില്‍ യക്ഷിരാജ്ഞി
ഭൂമിയിലേക്കിങ്ങിറങ്ങി വന്നു...
നിദ്രയിലാണ്ടു കിടന്നിരുന്ന
നല്ലൊരു പൈതല്‍തന്‍ചുറ്റുമായി
സുന്ദരിയായുള്ള യക്ഷിയപ്പോള്‍
ഇന്ദ്രജാലത്തിന്റെ വടി ചുഴറ്റി...
നിദ്രയിലാണ്ടുള്ള പൈതലപ്പോള്‍
നല്ല കിനാവുകള്‍ കാണ്‍കയായി...
മത്സ്യം നിറഞ്ഞ ജലാശയങ്ങള്‍,
കായ്കള്‍ നിറഞ്ഞുള്ള ഭൂരുഹങ്ങള്‍,
പൂമണം വീശുന്ന വാടികയില്‍
മിന്നാമിനുങ്ങുകള്‍ പാറിടുന്നു...
നിദ്രയിലാണ്ടു കിടന്നിരുന്ന
പൈതലിന്‍ സ്വപ്നമിതായിരുന്നു...
(ദേശമിത്രം വാരികയില്‍ 1959 ല്‍ പ്രസിദ്ധീകരിച്ച ഈ കവിത
തോമസ്‌ ഹുഡിന്റെ 'ക്യൂന്‍ മേബ്' എന്ന ഇംഗ്ലീഷ് കവിതയുടെ
സ്വതന്ത്ര വിവര്‍ത്തനമാണ്)

കവിതയുടെ നാള്‍വഴികള്‍



ആമുഖം
വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രൈമറി വിദ്യാലയത്തിലും,തുടര്‍ന്ന് ചേര്‍മലയുടെ താഴ്വരയില്‍ പേരാമ്പ്ര ഹൈസ്കൂളിലും ഒരു പൂത്തുമ്പിയെ പോലെ പാറി നടന്നപ്പോള്‍,അന്നും ഇന്നും എന്റെ എന്റെ ഹരമായ കന്നിപ്പാടങ്ങളും അവയ്ക്ക് കസവ് കരയിട്ട് ഒഴുകുന്ന കൈത്തോടുകളും ഉള്ളിലെവിടെയോ തൊട്ടു തലോടിയപ്പോള്‍, നോട്ടുപുസ്തകത്തില്‍ കുറിച്ചിട്ടത്‌ കവിതാശകലങ്ങള്‍ ആയി മാറിയെന്നു മാത്രം. ഈ കൊച്ചു കവിതകള്‍ ദേശമിത്രം,ദേശാഭിമാനി,ചന്ദ്രിക,മാതൃഭൂമി മുതലായ ആനുകാലികങ്ങളില്‍ അച്ചടിച്ച്‌ വന്നപ്പോള്‍ ആ പിഞ്ചുമനസ്സിന്റെ ആഹ്ലാദം അവര്‍ണ്ണനീയമായിരുന്നു.പില്‍ക്കാലത്ത്‌ ഫാറൂക്ക് കോളേജിന്റെ മലയടിവാരത്തില്‍ തനിച്ചിരുന്ന സന്ധ്യകളില്‍ പിറന്നു വീണ വേദനകളുടെ ഈരടികളിലൂടെ എന്റെ സമൂഹത്തിന്റെ നൊമ്പരങ്ങള്‍ സ്വയം ആവാഹിച്ചെടുക്കുകയായിരുന്നു.അര നൂറ്റാണ്ടിനു മുമ്പ് എഴുതപ്പെട്ടതും വാരികകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടതുമായ ഏതാനും കവിതകള്‍ 'കാവ്യകൈരളി' എന്ന പേരില്‍ ബ്ലോഗിലൂടെ വീണ്ടും സഹൃദയസമക്ഷം സമര്‍പ്പിക്കുന്നു.കാവ്യസങ്കല്‍പ്പങ്ങള്‍ക്ക് അടിമുടി മാറ്റം വന്ന വര്‍ത്തമാനകാലത്ത് 'കവിതയുടെ നാള്‍വഴികള്‍'എന്ന ഈ പരമ്പര സദയം സ്വീകരിക്കുക.ഇംഗ്ലീഷ് പാഠപുസ്തകത്തില്‍ നിന്നും വിവര്‍ത്തനം ചെയ്യപ്പെട്ട 'യക്ഷിരാജ്ഞി' എന്ന കവിതയാണ് കണ്ണൂരില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ദേശമിത്രം ആഴ്ചപതിപ്പില്‍ ആദ്യമായി അച്ചടിച്ച്‌ വന്നത്. തോമസ്‌ ഹുഡിന്റെ 'ക്യൂന്‍ മേബ്' എന്ന കവിതയുടെ വിവര്‍ത്തനഭാഗം പ്രസിദ്ധീകരിക്കപ്പെട്ടത് 1959 ലാണ്.'കാവ്യകൈരളി'യിലെ ആദ്യ കവിതയും ഇത് തന്നെ.(തുടരും)

2011, ജൂലൈ 11, തിങ്കളാഴ്‌ച

പാഥേയം



ജീവിത യാത്രയില്‍ പാഥേയമായ് കൊണ്ടുപോകാന്‍
നിന്നോര്‍മ്മകള്‍, നീ സമ്മാനിച്ച അസുലഭ നിമിഷങ്ങളും...
എല്ലാമെന്‍ മനം കുളിര്‍പ്പിക്കുമാനുഭവങ്ങള്‍ സഖീ,
മനസ്സിന്‍ മണിച്ചെപ്പില്‍ സൂക്ഷിക്കാനേതാനും മണിമുത്തുകള്‍..!
ഏതോ കിനാവിന്റെ തേരില്‍ ഞാന്‍ സഞ്ചാരം തുടങ്ങവേ
കൂടെയുണ്ടായിരുന്നു നീയെന്നരികിലൊരു മാലാഖ പോല്‍
തൊട്ടുണര്‍ത്തുവാന്‍ കുശലം പറയുവാനെപ്പോഴും
വിട്ടുപോകുവാന്‍ മനസ്സ് വരാതെയെന്‍ സവിധത്തില്‍ സഖീ...
തകര്‍ന്ന സ്വപ്നത്തിന്‍ ചിതയെരിഞ്ഞിടുന്നേരം
തളരാതെ സ്വാന്തനസ്പര്‍ശവുമായൊരുനാള്‍ വരില്ലേ വീണ്ടും..?
കാത്തിരിക്കും ഞാന്‍ കല്പാന്തകാലത്തോളം സഖേ,
കാലത്തിന്‍ മറുകരയെത്തും വരെ യാത്രയും തുടര്‍ന്നീടും..!
മഴമേഘങ്ങള്‍ കുട ചൂടുമീ ജനപഥത്തിലെന്‍ യാത്രക്കായ്
വഴിയൊരുക്കീടും കാലം ദിനരാത്രങ്ങള്‍ തന്‍ ചിറകിലേറി വരും..
എന്‍ മാറോട് ചേര്‍ത്തീ പാഥേയം സൂക്ഷിക്കും ഞാനെക്കാലവും
എന്റെ സഞ്ചാര വീഥിയില്‍ പനിനീര്‍ തളിക്കും ഗതകാലസ്മരണകള്‍..
വാചാലമാം മൌനത്തിന്റെ പുറന്തോട് പിളര്‍ന്നെത്തും മൊഴിമുത്തുകള്‍
അമൃതവര്‍ഷമായ് പെയ്തിറങ്ങും വരെ സ്വപ്‌നങ്ങള്‍ നെയ്തിടാം സഖീ..
അടര്‍ത്തി മാറ്റാനാവില്ല..! എന്നെയും നിന്നെയുമൊരിക്കല്‍ പോലും...
അനര്‍ഘനിമിഷങ്ങള്‍ ബന്ധിച്ച ചരടുകള്‍ മുറിക്കുവാന്‍ കഴിയുമോ..?
ഇല്ലന്നെന്‍ മനസ്സ് പറയുന്നു ഈ യാത്ര തീരും മുമ്പേ
വീണ്ടും നാം കണ്ടുമുട്ടും വരെ മോഹങ്ങള്‍ തന്‍ ശയ്യയില്‍ മയങ്ങീടാം... .

2011, ജൂലൈ 2, ശനിയാഴ്‌ച

ഏകാന്തമീരാവില്‍

ഒരു പകല്‍ കൂടിയെരിഞ്ഞടങ്ങി
ഇരുള്‍ മൂടിയ രാവും വന്നണഞ്ഞു...
നിശയുടെയേകാന്തയാമങ്ങളില്‍
നിദ്രാവിഹീനമാം നിമിഷങ്ങളില്‍
കരിന്തിരി കത്തുന്ന മണ്‍ചെരാതിന്‍
അരികത്തിരിപ്പൂ ഞാന്‍ പാതിരാവില്‍...
പോയകാലത്തിന്റെയനുഭൂതികള്‍
അയവിറക്കാനെനിക്കേറെയുണ്ട്...
മധുരവും കയ്പ്പും കലര്‍ന്ന ബാല്യം
ചൈതന്യം വിരിയിച്ച യൌവനവും
എല്ലാമെന്‍ ജീവിതത്താളുകളില്‍
മായാത്ത(മങ്ങാത്ത) വര്‍ണ്ണചിത്രം..!
നിറമാര്‍ന്ന സ്വപ്നങ്ങളന്നു നെയ്തു
നിറയൌവനത്തിന്‍റെ നാളുകളില്‍,
വിരുന്നിനായെത്തിയ പൊന്‍കിനാക്കള്‍
വിലമതിക്കാനാവാത്ത രത്നങ്ങളായ്...
മയില്‍‌പീലിതുണ്ടുകളെന്ന പോലെ
മനസ്സില്‍ ഞാന്‍ സൂക്ഷിച്ചു വെച്ച കാലം,
മറവിതന്‍ യവനിക നീക്കി മെല്ലെ
മരതകമുത്തായ്‌ ഞാനോമനിക്കും..!
ഇരുളിന്റെ നനവാര്‍ന്ന മാറിടത്തില്‍
ഒരു ചാറ്റല്‍മഴ പോലെ പെയ്തിറങ്ങും,
ഈ രാവുമതിലൂറുമോര്‍മ്മകളം
തീരാതിരുന്നെങ്കിലെന്നുമെന്നും..!