2009, ജൂൺ 26, വെള്ളിയാഴ്‌ച

മഴ പെയ്യുന്നേരം

തുള്ളിക്കൊരുകുടം മഴ പെയ്തിറങ്ങവെ
ഉള്ളിലൊരു ബാല്യം പുനര്‍ജ്ജനിക്കുന്നിതാ
ഓര്‍മ്മതന്‍ പെരുമഴ പെയ്തിടും നേരത്ത്
മര്‍മ്മരം കേള്‍ക്കുന്നു ഹൃദയ തടങ്ങളില്‍
മഴയത്ത് ഞാനൊരു ചേമ്പില കുടയാക്കി
താഴത്തെ തൊടിയിലൂടന്നു നടന്നതും
പാടവരമ്പത്ത് മാനത്തുകണ്ണിയെ
തേടിയലഞ്ഞതുമോര്‍മ്മിച്ചിടുന്നു ഞാന്‍
ചാറ്റല്‍ മഴയത്ത് മഴനൂലുകള്‍ നെയ്ത
ചാരുതയിപ്പൊഴും മനസ്സില്‍ തെളിയുന്നു
ഇലകളില്‍ വീഴുന്ന നീര്‍മണി മുത്തുകള്‍
ഇന്നുമെന്നോര്‍മ്മയില്‍ കുളിരല തീര്‍ത്തിടും..!
മലവെള്ളപ്പാച്ചലില്‍ വയലുകള്‍ പുഴകളായ്‌
മാറിയതെല്ലാം ഓര്‍മ്മകള്‍ മാത്രമായ്‌..!
ചക്രവാകത്തിന്റെ ചുണ്ടിലെ ശാപമായ്‌
ചിത്രകൂടങ്ങളെരിഞ്ഞമര്‍ന്നീടവെ,
ഊഷരഭൂവിതില്‍ തേന്മഴ പെയ്യിക്കാന്‍
വര്‍ഷമേഘങ്ങളേ, വേഗമിങ്ങെത്തുവിന്‍
എന്തെ? മടിച്ചു നില്‍ക്കുന്നതീ വേളയില്‍
ചന്തമേറും മാരിവില്ലുമായെത്തുക...
പെയ്തിറങ്ങീടട്ടെ തുള്ളിക്കൊരു കുടം
നെയ്ത്ടാമോമല്‍ക്കിനാവുകിളിപ്പൊഴേ...
എങ്ങും തിമര്‍ത്തു പെയ്തീടട്ടെ പെരുമഴ
എന്നുമീ മണ്ണിനെ കുളിരണിയിക്കുവാന്‍..!

2009, ജൂൺ 24, ബുധനാഴ്‌ച

നിയോഗം

എന്താണെനിയ്ക്കുള്ള നിയോഗമെന്നതന്വേഷിപ്പൂ
ഉത്തരം കിട്ടാത്ത ചോദ്യമായത് മനസ്സില്‍ മുഴങ്ങുന്നൂ...
മനുഷ്യജന്മമിത് വെറുതെ ജീവിക്കാന്‍ മാത്രമോ?
ഈയിടെ ചോദിച്ചു തുടങ്ങി ഞാനെന്നോടു നിത്യവും
കര്‍മ്മങ്ങളേറെ ചെയ്തുതീര്‍ക്കാനുണ്ടെനിയ്ക്കിനിയും
ജന്മമൊടുങ്ങിത്തീരുന്നതിന്‍ മുമ്പേ തന്നെ...
പൂത്തുന്പിയെപ്പോല്‍ പാടത്തും തൊടിയിലും
പാറിപ്പറന്നൊരാ കാലമിനിയാവര്‍ത്തിക്കാന്‍
കൊതിയ്ക്കുകയാണെന്മനം പ്രതീക്ഷ വെടിയില്ല
അതിനായ്‌ കരുത്തേകാന്‍ പ്രാര്‍ത്ഥനയര്‍പ്പിക്കുന്നു..!
എന്താണെന്‍ നിയോഗമെന്നെനിക്ക് കാട്ടിത്തരാന്‍
എപ്പോഴും മനസ്സിലെ ചോദ്യങ്ങളാവര്‍ത്തിപ്പൂ...
മറവിതന്‍ മഞ്ഞ് മലകള്‍ക്കുമകലെയായ്‌ മറഞ്ഞൊരാ
നാളുകള്‍ പുനര്‍ജ്ജനിച്ചെന്കിലെന്നാശിക്കുന്നു...
ഏവര്‍ക്കും തണലേകും വടവൃക്ഷമായ്‌ തീരാന്‍
ഏറെ കൊതിച്ചെങ്കിലും വേനലിന്‍ കൊടും ചൂടില്‍
ഉണങ്ങിക്കരിഞ്ഞൊരു പാഴ്മരമായ് മാറിപ്പോയി
കാണുമോ വീണ്ടും തളിരിലകളെന്മേനിയില്‍..?
അറിയില്ലെനിക്കൊന്നും കാലത്തിന്‍ ക്യാന്‍വാസില്‍
കോറിയിട്ടൊരു ചിത്രം മാത്രമായ്‌ മാറുന്നു ഞാന്‍..!




2009, ജൂൺ 14, ഞായറാഴ്‌ച

പട്ടുറുമാല്‍

അത്തറ് പൂശിയ പട്ടുറുമാലന്ന്
കുപ്പായക്കീശയിലിട്ടു നടന്നതും
മൊഞ്ചത്തിപ്പെണ്ണിനെ പാട്ടിലാക്കാനായി
തഞ്ചത്തിലതുകെട്ടി ചന്തയില്‍ ചെന്നതും
ശുജായിത്തരവുമായ് വിലസിയ കാലത്തെ
മജകള്‍ പറയുകിലേറേയുണ്ട്...
കൊണ്ടോട്ടി നേര്‍ച്ചയ്ക്ക് പോയ് വരും നേരത്ത്
കണ്ടു ഞാനവളുടെ മൊഞ്ചേറും പുഞ്ചിരി
കരിമഷിയെഴുതിയ കണ്ണുകളില്‍ നീന്തുന്ന
പരല്‍മീനുകളഴകിനു മാറ്റ് കൂട്ടി...
പതിനാലാം രാവിന്റെ വെള്ളിവിളക്കുമായ്
പടിഞ്ഞാറെ മാനത്തോരന്ബിളിയെത്തി
വരുമോയെന്‍ ഖല്‍ബിലെ ഹൂറിയായ് വീണ്ടും നീ
തരുമോ നിന്‍ കരളിന്‍ കിനാക്കളെല്ലാം..?
അത്തറ് പൂശിയ പട്ടുറുമാലുമായ്
കാത്തിരിക്കാം ഞാനീയാറ്റു വക്കില്‍..!

2009, ജൂൺ 10, ബുധനാഴ്‌ച

കിളിപ്പാട്ട്

പൂമരച്ചില്ലയില്‍ പണ്ടൊരിക്കല്‍
താമരപ്പൈങ്കിളി കൂടുകൂട്ടി
ആണ്‍കിളി പെണ്‍കിളി രണ്ടുപേരും
ആമോദത്തോടെ കഴിഞ്ഞിരുന്നു
നേരമിരുട്ടി വെളുക്കുവോളം
ഓരോകഥകള്‍ പറഞ്ഞ കാലം
എന്തൊരു സന്തോഷമായിരുന്നു
ഏഴാം സ്വര്‍ഗ്ഗമതായിരുന്നു..!
മാമരം കോച്ചും തണുപ്പകറ്റാന്‍
ചിറകുകള്‍ തമ്മിലുരുമ്മിടുമ്പോള്‍
നെഞ്ചിലെ ചൂട് പകുത്തെടുത്തും
പഞ്ചാരയുമ്മകള്‍ പങ്കുവെച്ചും
ഈണത്തില്‍ പാതിരാപ്പാട്ട് പാടി
നാണം മറന്നവര്‍ കൂട്ട് കൂടി
അങ്ങ് കിഴക്കന്‍ മലമടക്കില്‍
പുലരിതുടിപ്പുകള്‍ കണ്ട നേരം
ഇര തേടി പോയവര്‍ വന്നതില്ല
ഇനിയുമൊരിക്കലും വരികയില്ല
ഓര്‍മ്മകള്‍ മാത്രം ബാക്കിയാക്കി
ഓമനപ്പക്ഷികള്‍ യാത്രയായി..!




2009, ജൂൺ 6, ശനിയാഴ്‌ച

തിരിച്ചു പോക്ക്

ഇനിയുമൊരു തിരിച്ചു പോക്കുണ്ടാകുമോ..?
അറിയില്ലല്ലോ..!എല്ലാം തീരുമാനിച്ചുറപ്പിക്കുന്നത്
അജ്ഞാതമേതോ കേന്ദ്രത്തില്‍ വെച്ചാണല്ലോ..!
പിന്നെനിക്കെങ്ങിനെ പറയാന്‍ കഴിയും..?
കാലം ചുളിവുകള്‍ തീര്‍ത്ത മുഖത്തെന്തേ
നാളിതുവരെ കാണാത്തൊരു ദൈന്യഭാവം..?
ലക്ഷൃമില്ലാത്തൊരു നീണ്ട യാത്രക്കൊടുവില്‍
എത്തിപ്പെട്ടതീ ഒറ്റപ്പെട്ട തുരുത്തിലല്ലോ..!
എന്നിനീ ഏകാന്തതയുടെ വല്മീകത്തില്‍ നിന്നും
എനിയ്ക്ക് മോചനം..?അതുണ്ടാവുമോ..?
ഇപ്പോഴും ഉറപ്പില്ല തിരിച്ചു പോക്കിനെ ചൊല്ലി
ഇവിടം വിട്ടൊരു നാള്‍ ഞാന്‍ യാത്രയാകും..!