2013, നവംബർ 4, തിങ്കളാഴ്‌ച

ഒരു തൂവൽസ്പർശമായ്...



പൂജക്കെടുക്കുവാൻ പറ്റാത്ത പൂവായി
തേജസ്വിനീ,നീ മാറിയതെങ്ങിനെ..?
നിന്മിഴിക്കോണിലെ കണ്ണുനീർതുള്ളിയാൽ
കണ്മഷിക്കൂട്ടും കലങ്ങിയ വേളയിൽ,
ആരെയോ കാത്തിരുന്നുമ്മറക്കോലായിൽ
തീരാത്ത നോവുകളുള്ളിലൊതുക്കി നീ..!
ആശതൻ പൂമരച്ചോട്ടിൽ നീ വന്നപ്പോൾ
വീശിയ കാറ്റിനോടെന്തോ പറഞ്ഞുവോ..?
പോയ ജന്മത്തിലെ മോഹങ്ങളൊക്കെയും
പൂവണിയാനിനിയെത്ര നാൾ കാക്കണം..!
ജാലകക്കീറിലൂടെത്തും വെളിച്ചത്തിൻ
നൂലുകൾ കൊണ്ടുനീ നെയ്യും കിനാവുകൾ
നാളെ നിൻ ജീവിതയാത്രയിലേക്കുള്ള
പാഥേയമായ് തീരാനേറെ കൊതിച്ചുവോ..?
ഒരു സ്വാന്തനത്തിന്റെ തൂവലാൽ തഴുകി നിൻ
കരയും മനസ്സിന്റെ നീറ്റലകറ്റിടാം..!

2013, നവംബർ 2, ശനിയാഴ്‌ച

ദീപമേ,തെളിയുമോ..?


ഒരു കൊച്ചു ലാന്തർ വിളക്കിൻ വെട്ടം കൊതിച്ചീ-
യിരുളിൻ തടവറയിലിനിയുമെത്ര നാൾ കഴിയണം..?
നീലാകാശച്ചെരുവിലന്നന്തിതന്നന്തിമ യാമങ്ങളിൽ
നക്ഷത്രങ്ങളെ താലോലിച്ച രാവുകളകന്നേ പോയ്‌..!
വഴിയിലെവിടെയോ കളഞ്ഞ വർണ്ണവളപ്പൊട്ടുകൾ
പഴയ പാഠപുസ്തകത്തിൽ മറന്ന മയിൽപീലിതുണ്ടുകൾ
എല്ലാം നഷ്ടസ്വപ്‌നങ്ങൾ തൻ ബാക്കിപത്രങ്ങൾ മാത്രം
ഇപ്പോഴും കൂട്ടായിരിക്കുന്നീയിരുളിൻ കൂടാരത്തിൽ..!
ഈ തമോമയഗർത്തത്തിൽ നിന്നും മോചനമാശിച്ചോരെൻ
ഈറനാം കണ്‍കളിലെ മിഴിനീർ തോർന്നീടുമോ..?
ഒരുനാൾ വരും...അന്ന് ഞാനീയിരുൾമുറിയിൽ  നിന്നും
തിരിതെളിയുമൊരു മണ്‍വിളക്കുമായ്‌ രാജവീഥിയിലെത്തും...

2013, ജൂൺ 27, വ്യാഴാഴ്‌ച

ഓർമ്മച്ചെപ്പ്


പുളിമരച്ചോട്ടിൽ കളിവീട് തീർത്ത് നാം
പുളകങ്ങൾ നെയ്തൊരാ ബാല്യകാലം...
ജീവിതസായാഹ്ന വേളയിലോർമ്മിപ്പൂ
വേവും മനസ്സിനിന്നാശ്വാസമായ്..!
നറുനിലാച്ചോലയിൽ മുങ്ങിക്കുളിക്കവേ,
നിറമാർന്ന സ്വപ്‌നങ്ങൾ പൂത്ത കാലം...
മൂവന്തിനേരത്ത് കൂടണയാൻ വേണ്ടി
പറവകൾ മാനത്ത് പാറിടുമ്പോൾ
അരിമുല്ല വിരിയുന്ന സൗരഭമെത്തവേ
പിരിയുകയായി നാമിരുവഴിയ്ക്കായ്..!
കാലം മനസ്സിന്റെ ഭിത്തിയിൽ കോറിയ
കോലങ്ങൾ മായാതെ നിന്നിടുമ്പോൾ,
ഓർമ്മതൻ ചെപ്പിലെ  മുത്തുകളോരോന്നും
ഒമനിക്കാം നമുക്കീവേളയിൽ..!

2013, ജൂൺ 15, ശനിയാഴ്‌ച

പറയൂ..നീ മേഘമേ..


മാനത്തെ മുകിലിനോടൊരുനാളവൾ ചോദിച്ചു
നീയെന്റെ പ്രിയതമനെ കണ്ടിരുന്നോ..?
സ്നേഹത്തിൽ ചാലിച്ച സന്ദേശമെനിക്കായി
പ്രിയതമൻ നിൻകയ്യിൽ തന്നിരുന്നോ..?
വിരഹത്തിൻ വേദനയുള്ളിലൊതുക്കവേ,
തിരയുന്നൂ...നിന്നെ ഞാൻ വാനിടത്തിൽ..!
നീ വരും നേരത്തെൻ വേവും ഹൃദന്തത്തിൽ
നീറ്റലകറ്റാൻ കൊതിയ്ക്കയായി..!
മേഘമേ,പ്രിയതമൻ ചൊന്നൊരാവാക്കുകൾ
വേഗമെൻ കാതിൽ നീ മൊഴിയുകില്ലേ..?
തീവ്രദുഃഖത്തിന്റെ തീക്കനലെരിയുമ്പോൾ
സ്വാന്തനസ്പർശം നീ നൽകുകില്ലേ..?
വിന്ധ്യനുമപ്പുറം തടവിൽ കഴിയുന്ന
കാന്തനെ കാണുമോ മേഘമേ, നീ..?
ഇനിമേലൊരു നാളും പിരിയാതിരിക്കുവാൻ
പറയണം കാന്തനെ കണ്ടിടുമ്പോൾ...
അളകാപുരിയിൽ ഞാൻ വെന്തുരുകീടുമ്പോൾ
അകലെ കഴിയുന്നെൻ പ്രാണനാഥൻ..!
നീ വരുവതെന്നോ..?പറയുക മേഘമേ,
നീറും മനസ്സിന് കുളിരേകിടാൻ..!