2017, മാർച്ച് 5, ഞായറാഴ്‌ച

ഒരു 'വാലന്റൈൻ' പ്രണയഗീതം
*********************************
മാമ്പൂ പൊഴിയുന്ന ധനുമാസരാവതിൽ
താംബൂലവുമായി വന്നവളല്ലേ,നീ..?
മധുരക്കിനാവിന്റെ തേരേറി വന്നവൾ
ഹൃദയ കവാടത്തിൽ മുട്ടി വിളിക്കവേ,
പാതി മയക്കത്തിലായിരുന്നല്ലോ ഞാൻ
പാതിരാത്താരകൾ കൺചിമ്മി നിന്നുവോ..?
എന്തോ പറയുവാൻ ചുണ്ടനക്കുമ്പോഴും
മിണ്ടാട്ടമില്ലാതെ നിന്നതെന്തേ,സഖീ..?
നിർമ്മല സ്നേഹത്തിന്നമൃതബിന്ദുക്കൾ തൻ
മർമ്മരം കേൾക്കുവാൻ കാതോർത്തിരുന്നു ഞാൻ
എല്ലാം മനസ്സിലൊതുക്കിക്കഴിഞ്ഞവൾ
മുല്ലപ്പൂസൗരഭം പോലെയണഞ്ഞ നാൾ
പാടാൻ മറന്നൊരു പാട്ടിന്റെയീണമായ്
വിടരാൻ കൊതിച്ചൊരു പൂവിൻ സുഗന്ധമായ്
എന്നും മനസ്സിന്റെയുദ്യാന വീഥിയിൽ
വന്നു നീ നിൽക്കുന്നുവെന്നറിയുന്നു ഞാൻ
ഉണ്ടായിരുന്നു നീയരികിലായപ്പോഴും
വീണ്ടും പരസ്പരം വേർപിരിയും വരെ
ഇല്ല മറക്കാൻ കഴിയില്ലൊരിക്കലും
നല്ല കിനാവുകൾ തന്നൊരാ നാളുകൾ
പ്രണയ ദിനത്തിൽ ഞാനോർമ്മിച്ചിടുന്നിതാ
പ്രാണനിൽ തേന്മഴ പെയ്തൊരാ കാലവും..!