2011, ഓഗസ്റ്റ് 7, ഞായറാഴ്‌ച

വസന്തം വന്നു



നീലിച്ച കാവ് തോറും പൂക്കളുണര്‍ത്തിക്കൊണ്ട്
വാസന്ത റാണി നീയിന്നാഗതയായി...
കാനനച്ചോലകളിലിക്കിളി പാകി വരും
തെന്നലിന്‍ വീചിയെന്നെപ്പുണര്‍ന്നിടുന്നു...
ചന്ദനക്കാവ് തോറും ചൂളംവിളിച്ചു വരും
മന്ദമാരുതനെന്തോ പറയാനുണ്ടാം..!
കാട്ടുപൂവുകളിലെ തൂമധു നുകരുവാന്‍
പാട്ടുമായണയുന്നു കറുത്ത വണ്ട്
പച്ചപ്പട്ടുടുത്തോരാപ്പാടത്തിന്‍ മാറില്‍ നൃത്തം
വെച്ചുകൊണ്ടടുക്കുന്നു വാസന്തറാണി..!
മുഗ്ദ്ധഗാങ്ങള്‍ പാടി നീലനഭസ്സില്‍ പക്ഷി
വൃന്ദങ്ങള്‍ പത്രം വീശിപ്പറന്നിടുന്നു
താമരപ്പൊയ്കയിങ്കല്‍ കണ്ണാടി നോക്കീടുന്നു
താരകരാജി വിണ്ണിന്‍ ചരിവില്‍ നിന്നും
വാനിലെ തോപ്പില്‍ നിന്ന് മണ്ണിലുതിര്‍ന്നുവീണ
തൂനിലാവൊളിയിങ്കലലിഞ്ഞു ലോകം..!
പഞ്ചാരമണല്‍ത്തരി മിന്നുന്നോരാറ്റിന്‍വക്കില്‍
വഞ്ചിക്കാര്‍ പടീടുന്ന ശീലുകള്‍ കേള്‍പ്പൂ...
(ബാലപംക്തി-മാതൃഭൂമി ആഴ്ചപ്പതിപ്പ്
1961 സെപ്തംബര്‍ 17 )

2011, ഓഗസ്റ്റ് 6, ശനിയാഴ്‌ച

കിനാവിലൊരു ഗാനം



താമരപ്പൂവുകള്‍ മണ്ണിലുറങ്ങി
താരകപ്പൂവുകള്‍ വിണ്ണിലുറങ്ങി
ആമ്പലിന്‍ ചുണ്ടുകള്‍ ചെന്നിറം പൂണ്ടു
അമ്പിളി മാനത്ത് നിന്നത് കണ്ടു...
രാക്കുയില്‍ മാകന്ദക്കൊമ്പില്‍ മയങ്ങി
ഞാനെന്‍ കിനാവുകള്‍ കണ്ടുമയങ്ങി...
ഏതോ മനോഹരഗാനമന്നെന്റെ
ചേതോവികാരത്തെ തട്ടിയുണര്‍ത്തി...
രാവിന്റെ മാറിലുറങ്ങിക്കിടക്കും
പാരിലെന്‍ ചിന്തകള്‍ പാറിനടന്നു..!
ചന്ദനക്കാറ്റിലലിഞ്ഞെന്‍ കിനാവില്‍
സുന്ദരഗാനമൊന്നോടിയണഞ്ഞു...
തംബുരുമീട്ടുമാഗാനതരംഗ-
മംബരവീഥിയിലോളമുയര്‍ന്നു...
മാലാഖമാരുടെ നര്‍ത്തനരംഗ-
മായോരാവിണ്ണിലെന്‍ ഗാനം മറഞ്ഞു..!
(ദേശാഭിമാനി പ്രതിവാര പതിപ്പില്‍
1961 സെപ്തംബര്‍ 17 ന് പ്രസിദ്ധീകരിച്ചത്)

2011, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

വീണപൂവിനോട്



കേണിടുന്നു വീണപൂവെന്‍ മുന്നിലിന്ന് വിണ്ണിന്‍
കോണിലായി താരകങ്ങള്‍ പുഞ്ചിരിച്ചീടുമ്പോള്‍
പാഴ്മണലില്‍ വീണടിഞ്ഞ കൊച്ചുപൂവേ നിന്നെ
പാട്ടിലാക്കാന്‍ വണ്ട്‌ വന്നു കണ്ണിറുക്കി മുന്നെ...
വെള്ളിമേഘകീറുകള്‍ തന്‍ കൊച്ചുവാതിലിന്റെ
ഉള്ളിലൂടെയിന്ദു നിന്നെ കാണ്‍കയാല്‍ ചിരിച്ചു..!
പാതിരാപ്പക്ഷികളെങ്ങും വീണമീട്ടീടുമ്പോള്‍
പാതവക്കില്‍ പാഴ്നിഴലൊളിച്ചു കളിക്കുമ്പോള്‍
ആറ്റില്‍ നിന്നലയടിച്ചെത്തുന്ന വഞ്ചിപ്പാട്ടില്‍
കൊച്ചലകള്‍ സഞ്ചരിച്ചു ചക്രവാളം തൊട്ട്‌...
എന്നുമെന്നും വാടിടാതെ നിന്നിടാന്‍ കൊതിച്ചും
മന്നിലുള്ള പൊന്കിനാവിലൊക്കെയും രസിച്ചും
കൊച്ചു കാറ്റില്‍ നൃത്തമാടി നിന്നിരുന്ന പൂവേ,
പച്ചിലക്കാടുകളിലെ താരമായ് നീയന്ന്‍...
തൂമധു നിറച്ച പാനപാത്രവുമായന്ന്‍
ആമലര്‍ക്കാവിങ്കലെ തരുണിയായ്‌ നീ മിന്നി..!
മൂളിടുന്ന പാട്ടുമായണഞ്ഞു നിന്നിലുള്ള
പൂമധു നുകരുവാനായ് വണ്ടിണകളന്ന്...
കാലമാം തരുവിലെയിലകളോരോന്നായി
കാത്തിരുന്നില്ലാരെയും കൊഴിഞ്ഞു വീണു പോയി..!
ഇന്ന് നീയാപ്പാഴ്മണലില്‍ വീണു കേണിടുന്നു
മന്നിലിന്ന്‍ നിന്നെയോര്‍ത്ത് ഞാന്‍ കരഞ്ഞിടുന്നു.!!
(മാപ്പിളപ്പാട്ട് രീതിയിലുള്ള ഈ കവിത 1961 ആഗസ്ത് 6 ന്
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍
പ്രസിദ്ധീകരിച്ചതാണ്)

2011, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

പൂവും കവിയും വണ്ടും



നീലക്കുന്നിന്‍ ചരിവിലുറങ്ങിയ
പുലരിപ്പൈതലുണര്‍ന്നപ്പോള്‍,
വിണ്ണില്‍നിന്നുമടര്‍ന്നുപതിച്ചൊരു
മണ്ണിന്‍ താരകമെന്നോണം,
ചെമ്പനിനീര്‍ പൂവൊന്നു വിരിഞ്ഞു
ചെങ്കതിരതിനെ ചുംബിച്ചു..!
മന്ദാനിലനാപൂവിന്‍ ജനന
സന്ദേശവുമായ് വന്നപ്പോള്‍,
കവിയൊരു മൂളിപ്പാട്ടും പാടി
പൂവിന്നരികില്‍ പാഞ്ഞെത്തി..!
കവിയുടെ നേരെ പുഞ്ചിരി തൂകും
പൂവിന്നരികിലൊരളിയെത്തി...
വണ്ടാപൂവിന്‍ നേരെയടുത്തതു
കണ്ടിട്ടാക്കവി പാടിപ്പോയ്...
''പൂവിന്‍ തൂമധു നുകരാനായി-
ട്ടെത്തിയ വണ്ടത്താനേ,നീ
വഞ്ചനയാര്‍ന്നൊരു പാട്ടും പാടി
പുഞ്ചിരിയാലെ മയക്കല്ലേ..."
(ദേശാഭിമാനി-പ്രതിവാരപതിപ്പില്‍
1961 ആഗസ്ത് 6 നു പ്രസിദ്ധീകരിച്ചത്)

2011, ഓഗസ്റ്റ് 3, ബുധനാഴ്‌ച

തേങ്ങുന്ന തേന്മാവ്



ഏകയായിന്നു ഞാനീ വഴിത്താരയില്‍
ശോകാര്‍ദ്രമാനസയായി നിന്നീടവേ,
നാളുകള്‍ക്കപ്പുത്തുള്ളോരെന്‍ജീവിത-
ത്താളുകളോരോന്നുമോടിയെത്തുന്നിതാ...
വാസന്തദേവിയന്നാഗതയായപ്പോള്‍
അര്‍പ്പിച്ച പൂക്കളും മാമ്പഴക്കൂട്ടവും
എല്ലാം കൊഴിഞ്ഞുവീണിന്നു ഞാനേകയായ്
ഉല്ലാസമറ്റു പൊഴിഞ്ഞ കിനാവുമായ്..!
എത്രയോ പൊന്നിന്‍കിനാവില്‍ വരച്ചോരെന്‍
ചിത്രങ്ങളിന്ന്‍ കണ്ണീരിനാല്‍ മാഞ്ഞുപോയ്‌.!!
പൂങ്കുയിലില്ലിന്നു പാട്ടുകള്‍ പാടുവാന്‍
എന്‍കരച്ചില്ലയില്‍ കൂടുകള്‍ കൂട്ടുവാന്‍...
മാമ്പഴക്കാലമിന്നോടിയെത്തീടുകില്‍
എമ്പാടുമാരാധകരെനിക്കെത്തിടും
പൊട്ടിച്ചിരിച്ചാര്‍ത്ത് മാമ്പഴം തിന്നുവാന്‍
കുട്ടികളില്ലിന്നു തമ്മില്‍ പിണങ്ങുവാന്‍...
മാമ്പഴക്കാലമേ,തേങ്ങുമീയെഴതന്‍
നൊമ്പരം തീര്‍ക്കുവാനോടിയെത്തീടുമോ..?
(ബാലപംക്തി-ചന്ദ്രിക ആഴ്ച്ചപ്പതിപ്പ് 1961 )