2011, ഡിസംബർ 6, ചൊവ്വാഴ്ച

എന്റെ പേരാമ്പ്ര



മാറിപോയിരിക്കുന്നു...
വല്ലാതെ മാറിപോയിരിക്കുന്നു..!
മലയോര ഗ്രാമത്തിലെ ഈ ചെറു പട്ടണം
പഴമക്കാര്‍ അങ്ങാടിപറമ്പ് എന്നും വിളിച്ചു...
ഇന്നും ചിലര്‍ അങ്ങിനെ തന്നെ വിളിക്കുന്നു
ഞായറാഴ്ചകളില്‍ അവര്‍ ഒത്തുകൂടി,
കോഴികളും മാടുകളും പിന്നെ ഇഞ്ചിയും മഞ്ഞളും
വെള്ളരിക്കയും മലഞ്ചരക്കും
വിദൂര ഗ്രാമങ്ങളില്‍ നിന്നും ഇവിടെ കൊണ്ടുവന്നു
അരിയും ചില്വാനങ്ങളും തിരികെ വാങ്ങി
നാട്ടു വര്‍ത്തമാനങ്ങള്‍ പറഞ്ഞു ഗ്രാമീണര്‍ മടങ്ങി...
ഇത് പേരാമ്പ്രയുടെ പഴയ ചിത്രം
പുതിയതോ..? പറയാം,തിടുക്കപ്പെടല്ലേ...
അര നൂറ്റാണ്ടുകള്‍ക്കു മുമ്പിവിടെ
സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍,
ഓലമേഞ്ഞ ഏതാനും പീടിക മുറികള്‍ മാത്രം..!
അതില്‍ പിന്നെ ബഹുനില കെട്ടിടങ്ങള്‍ ഏറെയുണ്ടായി...
അന്നും ഇന്നും കുഞ്ഞിക്കണ്ണന്റെ ചായക്കടയുണ്ട്...
രക്തസാക്ഷി സഖാവ് കെ ചോയിയുടെ
സഹോദരന്‍ നടത്തുന്ന ജനകീയ ഹോട്ടല്‍...
കടയില്‍ എപ്പോഴും തിരക്ക് തന്നെ...
ആളൊഴിഞ്ഞ നേരമില്ല...
സഖാക്കള്‍ കോരേട്ടനും കണ്ണന്‍ മാസ്റററും
ഈ ഗ്രാമത്തിനെ ചുവപ്പണിയിച്ചവര്‍...
കെടിയും ഡോക്ടര്‍ കെജി അടിയോടിയും
ആര്‍ നാരായണന്‍ നായരും
അപ്പനായര്‍ വക്കീലും
ഈ പട്ടണത്തിന്റെ നായകത്വം വഹിച്ചവര്‍...
ആര്‍ക്കാണവരെ മറക്കാന്‍ കഴിയുക..?
കല്ലോട് മുതല്‍ കൈതക്കല്‍ വരെ
ഇന്നീ പട്ടണം വലുതായിരിക്കുന്നു...
പണ്ട് നടുക്കണ്ടിക്കാരുടെ ചില കടകള്‍ മാത്രം
കിഴക്ക് പുളിയിന്റെ ചോട്ടില്‍
എന്‍വി മോട്ടോഴ്സ്കാരുടെ ബസ് ഷെഡ്‌ വരെ
ഒതുങ്ങികൂടിയ പേരാമ്പ്രയുടെ ചിത്രം
ഇപ്പോഴും മനസ്സില്‍ തെളിയുന്നു...
ഗോശാലക്കല്‍ തറവാടിന്റെ നാലുകെട്ടും നടുമുറ്റവും
വയല്‍ തൃക്കോവില്‍ കുടുംബവും
പഴയ പ്രതാപത്തിന്റെ ഓര്‍മ്മചെപ്പുകള്‍ തുറക്കുന്നു..!
ഗ്രാന്‍ഡ്‌ ഹൌസിലെ വര്‍ണ്ണവിസ്മയങ്ങള്‍
പുതിയ പെരുമയുടെ നേര്‍ക്കാഴ്ചകള്‍...
അയല്പക്ക ഗ്രാമമായ നൊച്ചാട്ട്
ഏറെക്കാലം അധ്യാപകനായപ്പോഴും
ഞാനീ നഗരത്തിന്റെ കൂടെയുണ്ട്..
വേര്‍പിരിയാനാവാത്ത ചങ്ങാതിയെ പോല്‍..
ഇപ്പോള്‍ വിശ്രമജീവിതത്തിലും
ഇടയ്ക്കിടെ പേരാമ്പ്രയെ പുണര്‍ന്നില്ലെങ്കില്‍
നഷ്ടബോധത്തിന്റെ കാണാക്കയത്തിലേക്ക്
എറിയപ്പെട്ടത് പോലെ...
എന്റെ പേരാമ്പ്ര എന്നും എന്റെ കൂടെയുണ്ട്...
എനിക്കൊരിക്കലും പേരാമ്പ്രയെ പിരിയാന്‍ കഴിയില്ല...