2010, ഓഗസ്റ്റ് 17, ചൊവ്വാഴ്ച

തിരുവോണക്കാഴ്ച

മുക്കുറ്റിപ്പൂവുകള്‍ കണ്‍തുറക്കും
മുറ്റത്തൊരത്തപ്പൂക്കളമൊരുക്കി
മാവേലിത്തമ്പുരാനെഴുന്നള്ളുമ്പോള്‍
നാവേറ് പാടുവാന്‍ നാടൊരുങ്ങി
തിരുവോണക്കാഴ്ച്ചതന്‍ കേളികൊട്ട്
തൃക്കാക്കരപ്പനെ വരവേല്‍ക്കുവാന്‍
തുമ്പികള്‍ പാറുന്ന തൊടിയിലെങ്ങും
തുമ്പപ്പൂ വിരിയുന്ന കാലമായി
പൂവിളിപ്പാട്ടുകള്‍ കേള്‍ക്കുവാനായ്
മാവേലിയെത്തുന്ന നാളണഞ്ഞൂ
പോയ കാലത്തിന്റെ മധുരമുണ്ണാന്‍
കൊതിയോടെ കാത്തിരിക്കുന്നു നമ്മള്‍
പാതാളലോകത്ത് നിന്ന് മന്നന്‍
മാവേലിയെത്തുന്പോഴെന്തു നല്‍കും
തിരുമുല്‍ക്കാഴ്ചയായര്‍പ്പിക്കുവാന്‍
തിരുവോണക്കാഴ്ചയൊരുക്കി വെക്കാം
മാവേലിത്തമ്പുരാനേറ്റുവാങ്ങും
മലയാളനാടിന്നുപഹാരങ്ങള്‍
മാലോകര്‍ക്കേറെ സന്തോഷമേകാന്‍
മലരണിക്കാടുകള്‍ പൂത്തുവല്ലോ
ചിറ്റാട നെയ്യുന്നു പൂമരങ്ങള്‍
ചിങ്ങപ്പുലരിയെയെതിരേറ്റിടാന്‍!