2009, മേയ് 6, ബുധനാഴ്‌ച

കണ്വാശ്രമമുറങ്ങുമ്പോള്‍

പൂനിലാവിന്‍ നുറുങ്ങുകളിന്നെന്‍
മേനിയാകെയുടുപ്പണിയിക്കെ,
ദുഃഖസാന്ദ്രമാം മാനസത്തില്‍ നി
ന്നിക്കവിതയൊന്നൂര്‍ത്തിടട്ടെ ഞാന്‍..!
കാതമായിരമങ്ങകലത്തില്‍
കാന്തനെന്‍ പ്രിയ തോഴനിരിക്കെ,
വേദനകളെന്‍ ചേതന വിങ്ങും
വേദനകള്‍ പകര്‍ത്തിടട്ടെ ഞാന്‍..!
വന്നില്ലിന്നുവരേയ്ക്കുമെന്‍ കാന്ത
നന്നു കാനനം വിട്ടതില്‍ പിന്നെ
ദേവനെന്നെ മറന്നുവോ വയ്യെന്‍
ജീവിതാശകള്‍ പൂവിടില്ലെന്നോ..?
സപ്തമല്ല ദിനങ്ങള്‍ പലതാ
യിത്തപോവന ചിത്തം തുടിയ്ക്കെ,
പൌരവന്‍ പരിവാരങ്ങളോടീ
കാനനത്തിണയുവാന്‍ വേഗം...
പൂനിലാവല ചിന്നുമീ രാവില്‍
ഞാനെന്നോര്‍മ്മതന്‍ കെട്ടഴിക്കട്ടെ
ഓടിയെത്തുന്നു രാജനോടോത്ത
ന്നോടിച്ചാടി നടന്ന ദിനങ്ങള്‍..!
എന്തിനേറെ ഞാനോരുന്നു ജീവല്‍
സ്പന്ദനങ്ങളിലെന്നും തുടിയ്ക്കും
സ്വര്‍ഗ്ഗീയങ്ങളാം നാളുകളെന്‍റെ
സ്വപ്നമായിരം പൂത്ത ദിനങ്ങള്‍
തോഴിമാരിന്നുറക്കം പിടിയ്ക്കെ
ഞാനെന്‍ ചിന്തയില്‍ ലീനയാവട്ടെ...
മാലിനിയല താളമുതിര്‍ക്കെ,
ഞാനെന്‍ വീണതന്‍ കമ്പി മുറുക്കാം
ദുഷ്ഷന്തന്‍ മമദേവനീ കാട്ടില്‍
വിശ്വകാന്തി ചൊരിയും വരേയ്ക്കും..!

അഭിപ്രായങ്ങളൊന്നുമില്ല: