2009, ജൂൺ 26, വെള്ളിയാഴ്‌ച

മഴ പെയ്യുന്നേരം

തുള്ളിക്കൊരുകുടം മഴ പെയ്തിറങ്ങവെ
ഉള്ളിലൊരു ബാല്യം പുനര്‍ജ്ജനിക്കുന്നിതാ
ഓര്‍മ്മതന്‍ പെരുമഴ പെയ്തിടും നേരത്ത്
മര്‍മ്മരം കേള്‍ക്കുന്നു ഹൃദയ തടങ്ങളില്‍
മഴയത്ത് ഞാനൊരു ചേമ്പില കുടയാക്കി
താഴത്തെ തൊടിയിലൂടന്നു നടന്നതും
പാടവരമ്പത്ത് മാനത്തുകണ്ണിയെ
തേടിയലഞ്ഞതുമോര്‍മ്മിച്ചിടുന്നു ഞാന്‍
ചാറ്റല്‍ മഴയത്ത് മഴനൂലുകള്‍ നെയ്ത
ചാരുതയിപ്പൊഴും മനസ്സില്‍ തെളിയുന്നു
ഇലകളില്‍ വീഴുന്ന നീര്‍മണി മുത്തുകള്‍
ഇന്നുമെന്നോര്‍മ്മയില്‍ കുളിരല തീര്‍ത്തിടും..!
മലവെള്ളപ്പാച്ചലില്‍ വയലുകള്‍ പുഴകളായ്‌
മാറിയതെല്ലാം ഓര്‍മ്മകള്‍ മാത്രമായ്‌..!
ചക്രവാകത്തിന്റെ ചുണ്ടിലെ ശാപമായ്‌
ചിത്രകൂടങ്ങളെരിഞ്ഞമര്‍ന്നീടവെ,
ഊഷരഭൂവിതില്‍ തേന്മഴ പെയ്യിക്കാന്‍
വര്‍ഷമേഘങ്ങളേ, വേഗമിങ്ങെത്തുവിന്‍
എന്തെ? മടിച്ചു നില്‍ക്കുന്നതീ വേളയില്‍
ചന്തമേറും മാരിവില്ലുമായെത്തുക...
പെയ്തിറങ്ങീടട്ടെ തുള്ളിക്കൊരു കുടം
നെയ്ത്ടാമോമല്‍ക്കിനാവുകിളിപ്പൊഴേ...
എങ്ങും തിമര്‍ത്തു പെയ്തീടട്ടെ പെരുമഴ
എന്നുമീ മണ്ണിനെ കുളിരണിയിക്കുവാന്‍..!

അഭിപ്രായങ്ങളൊന്നുമില്ല: