2009, ജൂൺ 10, ബുധനാഴ്‌ച

കിളിപ്പാട്ട്

പൂമരച്ചില്ലയില്‍ പണ്ടൊരിക്കല്‍
താമരപ്പൈങ്കിളി കൂടുകൂട്ടി
ആണ്‍കിളി പെണ്‍കിളി രണ്ടുപേരും
ആമോദത്തോടെ കഴിഞ്ഞിരുന്നു
നേരമിരുട്ടി വെളുക്കുവോളം
ഓരോകഥകള്‍ പറഞ്ഞ കാലം
എന്തൊരു സന്തോഷമായിരുന്നു
ഏഴാം സ്വര്‍ഗ്ഗമതായിരുന്നു..!
മാമരം കോച്ചും തണുപ്പകറ്റാന്‍
ചിറകുകള്‍ തമ്മിലുരുമ്മിടുമ്പോള്‍
നെഞ്ചിലെ ചൂട് പകുത്തെടുത്തും
പഞ്ചാരയുമ്മകള്‍ പങ്കുവെച്ചും
ഈണത്തില്‍ പാതിരാപ്പാട്ട് പാടി
നാണം മറന്നവര്‍ കൂട്ട് കൂടി
അങ്ങ് കിഴക്കന്‍ മലമടക്കില്‍
പുലരിതുടിപ്പുകള്‍ കണ്ട നേരം
ഇര തേടി പോയവര്‍ വന്നതില്ല
ഇനിയുമൊരിക്കലും വരികയില്ല
ഓര്‍മ്മകള്‍ മാത്രം ബാക്കിയാക്കി
ഓമനപ്പക്ഷികള്‍ യാത്രയായി..!




അഭിപ്രായങ്ങളൊന്നുമില്ല: