2011, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

വീണപൂവിനോട്



കേണിടുന്നു വീണപൂവെന്‍ മുന്നിലിന്ന് വിണ്ണിന്‍
കോണിലായി താരകങ്ങള്‍ പുഞ്ചിരിച്ചീടുമ്പോള്‍
പാഴ്മണലില്‍ വീണടിഞ്ഞ കൊച്ചുപൂവേ നിന്നെ
പാട്ടിലാക്കാന്‍ വണ്ട്‌ വന്നു കണ്ണിറുക്കി മുന്നെ...
വെള്ളിമേഘകീറുകള്‍ തന്‍ കൊച്ചുവാതിലിന്റെ
ഉള്ളിലൂടെയിന്ദു നിന്നെ കാണ്‍കയാല്‍ ചിരിച്ചു..!
പാതിരാപ്പക്ഷികളെങ്ങും വീണമീട്ടീടുമ്പോള്‍
പാതവക്കില്‍ പാഴ്നിഴലൊളിച്ചു കളിക്കുമ്പോള്‍
ആറ്റില്‍ നിന്നലയടിച്ചെത്തുന്ന വഞ്ചിപ്പാട്ടില്‍
കൊച്ചലകള്‍ സഞ്ചരിച്ചു ചക്രവാളം തൊട്ട്‌...
എന്നുമെന്നും വാടിടാതെ നിന്നിടാന്‍ കൊതിച്ചും
മന്നിലുള്ള പൊന്കിനാവിലൊക്കെയും രസിച്ചും
കൊച്ചു കാറ്റില്‍ നൃത്തമാടി നിന്നിരുന്ന പൂവേ,
പച്ചിലക്കാടുകളിലെ താരമായ് നീയന്ന്‍...
തൂമധു നിറച്ച പാനപാത്രവുമായന്ന്‍
ആമലര്‍ക്കാവിങ്കലെ തരുണിയായ്‌ നീ മിന്നി..!
മൂളിടുന്ന പാട്ടുമായണഞ്ഞു നിന്നിലുള്ള
പൂമധു നുകരുവാനായ് വണ്ടിണകളന്ന്...
കാലമാം തരുവിലെയിലകളോരോന്നായി
കാത്തിരുന്നില്ലാരെയും കൊഴിഞ്ഞു വീണു പോയി..!
ഇന്ന് നീയാപ്പാഴ്മണലില്‍ വീണു കേണിടുന്നു
മന്നിലിന്ന്‍ നിന്നെയോര്‍ത്ത് ഞാന്‍ കരഞ്ഞിടുന്നു.!!
(മാപ്പിളപ്പാട്ട് രീതിയിലുള്ള ഈ കവിത 1961 ആഗസ്ത് 6 ന്
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍
പ്രസിദ്ധീകരിച്ചതാണ്)

അഭിപ്രായങ്ങളൊന്നുമില്ല: