2011, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

പൂവും കവിയും വണ്ടും



നീലക്കുന്നിന്‍ ചരിവിലുറങ്ങിയ
പുലരിപ്പൈതലുണര്‍ന്നപ്പോള്‍,
വിണ്ണില്‍നിന്നുമടര്‍ന്നുപതിച്ചൊരു
മണ്ണിന്‍ താരകമെന്നോണം,
ചെമ്പനിനീര്‍ പൂവൊന്നു വിരിഞ്ഞു
ചെങ്കതിരതിനെ ചുംബിച്ചു..!
മന്ദാനിലനാപൂവിന്‍ ജനന
സന്ദേശവുമായ് വന്നപ്പോള്‍,
കവിയൊരു മൂളിപ്പാട്ടും പാടി
പൂവിന്നരികില്‍ പാഞ്ഞെത്തി..!
കവിയുടെ നേരെ പുഞ്ചിരി തൂകും
പൂവിന്നരികിലൊരളിയെത്തി...
വണ്ടാപൂവിന്‍ നേരെയടുത്തതു
കണ്ടിട്ടാക്കവി പാടിപ്പോയ്...
''പൂവിന്‍ തൂമധു നുകരാനായി-
ട്ടെത്തിയ വണ്ടത്താനേ,നീ
വഞ്ചനയാര്‍ന്നൊരു പാട്ടും പാടി
പുഞ്ചിരിയാലെ മയക്കല്ലേ..."
(ദേശാഭിമാനി-പ്രതിവാരപതിപ്പില്‍
1961 ആഗസ്ത് 6 നു പ്രസിദ്ധീകരിച്ചത്)

അഭിപ്രായങ്ങളൊന്നുമില്ല: