2011, ഓഗസ്റ്റ് 7, ഞായറാഴ്‌ച

വസന്തം വന്നു



നീലിച്ച കാവ് തോറും പൂക്കളുണര്‍ത്തിക്കൊണ്ട്
വാസന്ത റാണി നീയിന്നാഗതയായി...
കാനനച്ചോലകളിലിക്കിളി പാകി വരും
തെന്നലിന്‍ വീചിയെന്നെപ്പുണര്‍ന്നിടുന്നു...
ചന്ദനക്കാവ് തോറും ചൂളംവിളിച്ചു വരും
മന്ദമാരുതനെന്തോ പറയാനുണ്ടാം..!
കാട്ടുപൂവുകളിലെ തൂമധു നുകരുവാന്‍
പാട്ടുമായണയുന്നു കറുത്ത വണ്ട്
പച്ചപ്പട്ടുടുത്തോരാപ്പാടത്തിന്‍ മാറില്‍ നൃത്തം
വെച്ചുകൊണ്ടടുക്കുന്നു വാസന്തറാണി..!
മുഗ്ദ്ധഗാങ്ങള്‍ പാടി നീലനഭസ്സില്‍ പക്ഷി
വൃന്ദങ്ങള്‍ പത്രം വീശിപ്പറന്നിടുന്നു
താമരപ്പൊയ്കയിങ്കല്‍ കണ്ണാടി നോക്കീടുന്നു
താരകരാജി വിണ്ണിന്‍ ചരിവില്‍ നിന്നും
വാനിലെ തോപ്പില്‍ നിന്ന് മണ്ണിലുതിര്‍ന്നുവീണ
തൂനിലാവൊളിയിങ്കലലിഞ്ഞു ലോകം..!
പഞ്ചാരമണല്‍ത്തരി മിന്നുന്നോരാറ്റിന്‍വക്കില്‍
വഞ്ചിക്കാര്‍ പടീടുന്ന ശീലുകള്‍ കേള്‍പ്പൂ...
(ബാലപംക്തി-മാതൃഭൂമി ആഴ്ചപ്പതിപ്പ്
1961 സെപ്തംബര്‍ 17 )

അഭിപ്രായങ്ങളൊന്നുമില്ല: