2011, ഓഗസ്റ്റ് 6, ശനിയാഴ്‌ച

കിനാവിലൊരു ഗാനം



താമരപ്പൂവുകള്‍ മണ്ണിലുറങ്ങി
താരകപ്പൂവുകള്‍ വിണ്ണിലുറങ്ങി
ആമ്പലിന്‍ ചുണ്ടുകള്‍ ചെന്നിറം പൂണ്ടു
അമ്പിളി മാനത്ത് നിന്നത് കണ്ടു...
രാക്കുയില്‍ മാകന്ദക്കൊമ്പില്‍ മയങ്ങി
ഞാനെന്‍ കിനാവുകള്‍ കണ്ടുമയങ്ങി...
ഏതോ മനോഹരഗാനമന്നെന്റെ
ചേതോവികാരത്തെ തട്ടിയുണര്‍ത്തി...
രാവിന്റെ മാറിലുറങ്ങിക്കിടക്കും
പാരിലെന്‍ ചിന്തകള്‍ പാറിനടന്നു..!
ചന്ദനക്കാറ്റിലലിഞ്ഞെന്‍ കിനാവില്‍
സുന്ദരഗാനമൊന്നോടിയണഞ്ഞു...
തംബുരുമീട്ടുമാഗാനതരംഗ-
മംബരവീഥിയിലോളമുയര്‍ന്നു...
മാലാഖമാരുടെ നര്‍ത്തനരംഗ-
മായോരാവിണ്ണിലെന്‍ ഗാനം മറഞ്ഞു..!
(ദേശാഭിമാനി പ്രതിവാര പതിപ്പില്‍
1961 സെപ്തംബര്‍ 17 ന് പ്രസിദ്ധീകരിച്ചത്)

അഭിപ്രായങ്ങളൊന്നുമില്ല: