2011, ജൂലൈ 18, തിങ്കളാഴ്‌ച

കവിതയുടെ നാള്‍വഴികള്‍



ആമുഖം
വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രൈമറി വിദ്യാലയത്തിലും,തുടര്‍ന്ന് ചേര്‍മലയുടെ താഴ്വരയില്‍ പേരാമ്പ്ര ഹൈസ്കൂളിലും ഒരു പൂത്തുമ്പിയെ പോലെ പാറി നടന്നപ്പോള്‍,അന്നും ഇന്നും എന്റെ എന്റെ ഹരമായ കന്നിപ്പാടങ്ങളും അവയ്ക്ക് കസവ് കരയിട്ട് ഒഴുകുന്ന കൈത്തോടുകളും ഉള്ളിലെവിടെയോ തൊട്ടു തലോടിയപ്പോള്‍, നോട്ടുപുസ്തകത്തില്‍ കുറിച്ചിട്ടത്‌ കവിതാശകലങ്ങള്‍ ആയി മാറിയെന്നു മാത്രം. ഈ കൊച്ചു കവിതകള്‍ ദേശമിത്രം,ദേശാഭിമാനി,ചന്ദ്രിക,മാതൃഭൂമി മുതലായ ആനുകാലികങ്ങളില്‍ അച്ചടിച്ച്‌ വന്നപ്പോള്‍ ആ പിഞ്ചുമനസ്സിന്റെ ആഹ്ലാദം അവര്‍ണ്ണനീയമായിരുന്നു.പില്‍ക്കാലത്ത്‌ ഫാറൂക്ക് കോളേജിന്റെ മലയടിവാരത്തില്‍ തനിച്ചിരുന്ന സന്ധ്യകളില്‍ പിറന്നു വീണ വേദനകളുടെ ഈരടികളിലൂടെ എന്റെ സമൂഹത്തിന്റെ നൊമ്പരങ്ങള്‍ സ്വയം ആവാഹിച്ചെടുക്കുകയായിരുന്നു.അര നൂറ്റാണ്ടിനു മുമ്പ് എഴുതപ്പെട്ടതും വാരികകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടതുമായ ഏതാനും കവിതകള്‍ 'കാവ്യകൈരളി' എന്ന പേരില്‍ ബ്ലോഗിലൂടെ വീണ്ടും സഹൃദയസമക്ഷം സമര്‍പ്പിക്കുന്നു.കാവ്യസങ്കല്‍പ്പങ്ങള്‍ക്ക് അടിമുടി മാറ്റം വന്ന വര്‍ത്തമാനകാലത്ത് 'കവിതയുടെ നാള്‍വഴികള്‍'എന്ന ഈ പരമ്പര സദയം സ്വീകരിക്കുക.ഇംഗ്ലീഷ് പാഠപുസ്തകത്തില്‍ നിന്നും വിവര്‍ത്തനം ചെയ്യപ്പെട്ട 'യക്ഷിരാജ്ഞി' എന്ന കവിതയാണ് കണ്ണൂരില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ദേശമിത്രം ആഴ്ചപതിപ്പില്‍ ആദ്യമായി അച്ചടിച്ച്‌ വന്നത്. തോമസ്‌ ഹുഡിന്റെ 'ക്യൂന്‍ മേബ്' എന്ന കവിതയുടെ വിവര്‍ത്തനഭാഗം പ്രസിദ്ധീകരിക്കപ്പെട്ടത് 1959 ലാണ്.'കാവ്യകൈരളി'യിലെ ആദ്യ കവിതയും ഇത് തന്നെ.(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല: