2011, ജൂലൈ 18, തിങ്കളാഴ്‌ച

യക്ഷിരാജ്ഞി



നീലവിഹായസ്സില്‍ പണ്ടൊരിക്കല്‍
യക്ഷികള്‍തന്‍രാജ്ഞി വാണിരുന്നു
നീലനയനങ്ങളുജ്ജ്വലങ്ങള്‍
ചേലവകേശം മനോജ്ഞാമല്ലോ...
ചിത്രവര്‍ണോജ്ജ്വലമായി രണ്ട്
പത്രവും ഉണ്ടവള്‍ക്കെന്തു ചന്തം...
ജാലവിദ്യകള്‍തന്‍ശക്തിയുള്ള
മിന്നുന്ന കൊച്ചു വടിയുമായി
നല്ലൊരു രാത്രിയില്‍ യക്ഷിരാജ്ഞി
ഭൂമിയിലേക്കിങ്ങിറങ്ങി വന്നു...
നിദ്രയിലാണ്ടു കിടന്നിരുന്ന
നല്ലൊരു പൈതല്‍തന്‍ചുറ്റുമായി
സുന്ദരിയായുള്ള യക്ഷിയപ്പോള്‍
ഇന്ദ്രജാലത്തിന്റെ വടി ചുഴറ്റി...
നിദ്രയിലാണ്ടുള്ള പൈതലപ്പോള്‍
നല്ല കിനാവുകള്‍ കാണ്‍കയായി...
മത്സ്യം നിറഞ്ഞ ജലാശയങ്ങള്‍,
കായ്കള്‍ നിറഞ്ഞുള്ള ഭൂരുഹങ്ങള്‍,
പൂമണം വീശുന്ന വാടികയില്‍
മിന്നാമിനുങ്ങുകള്‍ പാറിടുന്നു...
നിദ്രയിലാണ്ടു കിടന്നിരുന്ന
പൈതലിന്‍ സ്വപ്നമിതായിരുന്നു...
(ദേശമിത്രം വാരികയില്‍ 1959 ല്‍ പ്രസിദ്ധീകരിച്ച ഈ കവിത
തോമസ്‌ ഹുഡിന്റെ 'ക്യൂന്‍ മേബ്' എന്ന ഇംഗ്ലീഷ് കവിതയുടെ
സ്വതന്ത്ര വിവര്‍ത്തനമാണ്)

അഭിപ്രായങ്ങളൊന്നുമില്ല: