2012, നവംബർ 18, ഞായറാഴ്‌ച

വേദനയുടെ ഗാനം


ഇണ്ടലുമായി പൂവാടിക തോറും
തെണ്ടി നടക്കും കരിവണ്ട് പാടും
പാട്ടുകള്‍ (വേദന വിങ്ങും കഥകള്‍ )
കൂട്ടുകാര്‍ നിങ്ങള്‍ ചെവിക്കൊണ്ടിടാമോ..?
വിണ്ണിലിന്നായിരം ദീപം തെളിഞ്ഞു...
മണ്ണിലെന്നോമല്‍ക്കിനാക്കള്‍ കരിഞ്ഞു..!
കണ്ണുനീരെന്‍ മിഴിക്കോണില്‍ നിറഞ്ഞു.!!
എന്‍ ചിറകുകളിന്നേവം കുഴഞ്ഞു...
മല്‍ജീവിതത്തിന്‍ നിലാവ് പൊഴിഞ്ഞു..!
ഇന്നലെ ചന്ദ്രിക ചിന്നിയ രാവില്‍
മിന്നിയോളാണവളെന്‍പൊല്‍ക്കിനാവില്‍
ചുണ്ടിലെന്‍ ഗാനവുമായി ഞാനെന്നും
പൂന്തേന്‍  നുകര്‍ന്ന് പറന്നു രസിച്ചു..!
തെണ്ടിത്തിരഞ്ഞു ഞാനിന്നണഞ്ഞപ്പോള്‍
കണ്ടില്ലയെന്‍ പനീര്‍പ്പൂവിനെ മാത്രം.!!
വേദനയാളിപ്പടരും മനസ്സില്‍
ചേതന പാടുമീ ഗാനങ്ങളെന്നും
ചൂളം വിളിക്കുമാതെന്നലിനൊപ്പം
മൂളിടാറുണ്ടെന്‍ നുറുങ്ങും ഹൃദന്തം..!

(1963 ജൂണിലെ ഒരു ലക്കം ചന്ദ്രിക
ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചത്)


അഭിപ്രായങ്ങളൊന്നുമില്ല: