2012, നവംബർ 22, വ്യാഴാഴ്‌ച

മജ്നു


തീയെരിയുന്നെന്‍ ചുറ്റിലുമിന്ന്‍
നീയകന്നൊരാ നാള്‍ മുതല്‍..
ഈ മണല്‍ക്കാട്ടിലെന്‍ കിനാവുകള്‍
ഓമലെ,വീണുടഞ്ഞുപോയ്‌..!
സ്വര്‍ഗ്ഗസുന്ദര ദീപ്തി ചിന്നുമെന്‍
സ്വപ്നവാടിക പൂക്കവെ
നീയണഞ്ഞു മല്‍ചേതന തന്നില്‍
മായികമാം പ്രതീക്ഷകള്‍,
തീര്‍ക്കുവാനെന്‍  മനസ്സരസ്സിലെ
നീര്‍ക്കുമിളകള്‍ പോലവെ..!
ലൈല ലൈലയെന്നെപ്പൊഴും മന
മാലപിച്ചോരാ നാള്‍കളില്‍
വേര്‍പിരിയുമെന്നോര്‍ത്തതില്ല ഞാന്‍
വേദനകളുമേന്തി നാം..!
നീലവിണ്ണിന്നകത്തളങ്ങളില്‍
നിലാവെളിച്ചമുറങ്ങവെ,
ദൂരെ ദൂരെ പടനിലങ്ങളില്‍
പോര്‍വിളികളുയരവെ,
നീ മയങ്ങിയെന്‍ മാറിലോമലെ,
നാമലിഞ്ഞൊന്നായ്തീര്‍ന്ന നാള്‍..!
നിന്മിഴികളില്‍ വേദനകള്‍ തന്‍
നീരുറവകള്‍ കണ്ടു ഞാന്‍..!
കാത്തിരുന്നെന്‍ കിനാവിലെത്തിയ
കാവല്‍ മാലാഖയാണ് നീ...
കണ്മുനയാല്‍ കവിത നെയ്തു നീ
കണ്മണീ,നീയകന്ന നാള്‍...
പൊള്ളിടും വെയില്‍ പൂനിലാവായെന്‍
പൊല്‍ക്കിനാക്കള്‍ തഴുകവെ...
മാരിവില്ലുകള്‍ മാഞ്ഞുപോയിന്നെന്‍
മായികമാം പ്രതീക്ഷകള്‍
ഈ മണല്‍ക്കാട്ടില്‍ വീണുടഞ്ഞു പോയ്‌
ഓമലെ,നീയകന്ന നാള്‍..!
വേര്‍പിരിയുമെന്നോര്‍ത്തതില്ല ഞാന്‍
വേദനകളുമേന്തി നാം.!!

(വടകര നിന്നും പ്രസിദ്ധപ്പെടുത്തിയിരുന്ന
കടത്തനാട് ടൈംസില്‍ പ്രസിദ്ധീകരിച്ചത്) 

അഭിപ്രായങ്ങളൊന്നുമില്ല: